Monday, November 5, 2012

വിശപ്പിന്റെ പ്രത്യയശാസ്ത്രങ്ങൾ



വിശപ്പിനെ ശമിപ്പിക്കുന്ന
ഉപാധി പല വിധത്തിലല്ലോ
കാരണം വിശപ്പ് നാനതരമാണു്
വിശപ്പിന്റെ കാരണവും വ്യത്യസ്തം

മനസ്സിന്റെ വിശപ്പിനു വേണ്ടതു
ഇണയുടെ പ്രണയം
ശരീരത്തിന്റെ വിശപ്പിനോ

അനുകൂലമായയേതു തനുവും

എന്നാൽ വയറിന്റെ വിശപ്പിനു
വാരിവലിച്ചെന്തും തിന്നാം
വിശിഷ്ടമെന്നു തോന്നുന്ന
ഭോജ്യങ്ങൾ നാവിൽ
ഊറി വരുന്ന രുചി നീരിൽ
കൊതിയുടെ കപ്പലോടിക്കും
വിശപ്പിന്റെ കള്ളക്കളിയാണു്

ഇന്നലെയാണു കൊതി
സഹിയ്ക്കാതെയതു കഴിച്ചതു്
പ്രണാനാണു പണയപ്പെടു
ത്തിയതെന്നു പിന്നീടറിഞ്ഞു
അനങ്ങാതെ കിടക്കുകയാണു്
ശരീരത്തിനും മനസ്സിനും
വിശപ്പു് അധീകരിക്കുന്നു
അനങ്ങാതെ കിടക്കാനാണു
ഭിഷഗ്വരന്റെ,  കല്പന .

Thursday, September 20, 2012

ചവറ്റു കുട്ടയുടെ ദു: ഖം

ചുവപ്പു നിറത്തിലുള്ള ആ , ചവറ്റുകുട്ട
പത്രാധിപരെ മേലാട്ടു കണ്ണയച്ചു നോക്കി
വിമ്മിട്ടപ്പെടുകയാണു് എത്രയോ കാലമായി
പത്രാധിപരുടെ ജന്മിത്വത്തിനു കീഴടങ്ങി
ഒരു കുടിയാനെ പോലെ താണു വണങ്ങി
ആ , തൃപ്പാദങ്ങൾക്കു ചുവട്ടിൽ കഴിയുന്നു .

സര്‍ഗ്ഗവാസനകളുടെ സംഗതികളൊക്കെ
തന്റെ കാല്‍കീഴിലെന്ന ഗര്‍വ്വോടെ മേശക്കു
കീഴിലെ ആ , ചുവന്ന ചവറ്റു കുട്ടയിലേക്കു
ലക്കോട്ടു പൊട്ടിച്ചു കവിതകളും , കഥകളും
പത്രാധിപർ ചുരുട്ടി കൂട്ടി വലിച്ചെറിഞ്ഞു.

അച്ചടി മഷി പുരണ്ടാലമൂല്യമെന്നു
സഹൃദയ ലോകം വിധിയെഴുതുമായിരുന്ന
ഒട്ടനവധി കൃതികൾ തന്റെയുള്ളിൽ കിടന്നു്
അകാലചരമമടയുന്നതു് ചവറ്റു കുട്ട
അസഹനീയതയോടെ അറിഞ്ഞു

അപ്പോള്‍ , ജേണലിസ്റ്റുകൾ,
ഐപിയെസ് ഐയേഎസുകാർ ,
ഭിഷഗ്വരര്‍ , മന്ത്രി, മുൻ മന്ത്രിമാർ
എന്നിവരെഴുതിയ കടലാസുകളിൽ
നോക്കി ഉത്കൃഷ്ഠം ശ്രേഷ്ടം
എന്നൊക്കെ പിറുപിറു ത്തു
 ഫോണ്ടു മാര്‍ക്കു ചെയ്തു, പത്രാധിപര്‍
അച്ചടിക്കായി തിരഞ്ഞെടുക്കുകയായിരുന്നു .

Thursday, March 1, 2012

ഒരു വീടിന്റെ കഥ


വീടങ്ങിനെയാണു്
അതെല്ലാവരെയും
ഇഷ്ടപ്പെടും ;
എല്ലാവരെയും
സ്നേഹിക്കയും ചെയ്യും
വീടിനു വിഭാഗിയതില്ല
വീടൊരു ഗ്രൂപ്പിലോ
പക്ഷത്തോ കൂടില്ല .

ചുമരുകളും , വാതിലുകളും
ജന്നലുകളും ,  വരാന്തയും
കിടപ്പുമുറികളും , ചായ്പ്പും
ആരോടും ദേഷ്യപ്പെടാറില്ല
ജന്നലിലൂടെയെത്തുന്ന
കാറ്റ് എല്ലാവര്‍ക്കും കൊള്ളാം
ചുമരിന്മേല്‍ ആരുടെ
ഫോട്ടോയും ആണിയടിച്ചു
തൂക്കിയിടാം,
ഏതു നിറത്തിലുള്ള
മാലയും ചാര്‍ത്തിക്കാം
വീടങ്ങിനെയാണു് .

വീട്ടില്‍ സദാ നടക്കുന്ന
വലിയ വഴക്കുകള്‍
അലോസരപ്പെടുത്തും,
എങ്കിലും
താമസക്കാരുടെ
സ്വകാര്യതയില്‍
ഒരിക്കലും  ഇടപെടാറില്ല
വീടു് അങ്ങിനെയാണു്

അസ്വാഭാവികമായി
ഒരു പതിവു തെറ്റിക്കല്‍
ഒരിക്കലുണ്ടായി
വീടിന്റെ തന്നെ
ചരിത്രത്തിലാദ്യം

കിടപ്പു മുറിയുടെ
കട്ടിളക്കു മുകളിലായി
ഒരു , ഒളിക്യാമറ ,
ഇണക്കിളിയുടെ പ്രാണന്‍
കൊരുത്തെടുത്ത വേടന്റെ
അമ്പു പോലെ ഒളിക്യാമറ !!!
ആദി കവി കുറിച്ച ,
ആദ്യകവിതാ ശകലം
വീടിന്റെ ചുണ്ടുകളില്‍
ശാപ വചസ്സുകളായി
മാ ! നിഷാദ.......
കണ്ണുകളില്‍ മങ്ങാത്ത
ചുവന്ന വെളിച്ചവുമായി
ഒരു മഹാനായ ചിന്തകന്റെ
അദൃശ്യ പ്രതിഷേധവും !

ഒന്നുമറിയാതെ
ആണ്‍ കിളി , ഇണയെ
പ്രണയത്തോടെ
അപ്പോള്‍ കടാക്ഷി -
ക്കുകയായിരുന്നു .

തീര്‍ന്നില്ല വീടിന്റെ
കൊണ്ടേ പോകുന്ന
കണ്ടക ശനി
ചുമരില്‍ , പണ്ഡിറ്റ്ജിക്കു
പകരം ഒബാമയുടെ
പുഞ്ചിരിക്കുന്ന ചിത്രം
എന്നാല്‍ ഒബാമയുടെ
നെഞ്ചത്തു്
റോസാപ്പൂവില്ലല്ലോ.